Ticker

6/recent/ticker-posts

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ സി.ഐ തൂങ്ങിമരിച്ച നിലയിൽ



കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൊലിസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ മലയിൻകീഴ് മുൻ സി.ഐ സൈജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം.

ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയെ തുടർന്നാണ് എ.വി.സൈജുവിനെതിരെ പൊലിസ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. തുടർന്ന് സൈജുവിനോടു ചുമതലയിൽ നിന്നു മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിക്കുകയായിരുന്നു. സംഭവത്തിൽ ഡോക്‌ടറുടെ പരാതിയിൽ പൊലിസ് കേസെടുത്തു. ഇതിൽ വ്യാജരേഖ സമർപ്പിച്ച് ജാമ്യം ഇയാൾ ജാമ്യം നേടിയിരുന്നു. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിവരികയായിരുന്നു.

2019 ലാണ് കേസിനാസ്പദമായ സംഭവം തുടങ്ങുന്നത്. സൈജു മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സമയത്ത്, തന്റെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ചാണ് വനിതാ ഡോക്ടർ സ്റ്റേഷനിൽ എത്തുന്നത്. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു. ഈ പരിചയം പിന്നീട് ഇരുവരും തമ്മിലുള്ള അടുപ്പത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ കാലത്ത് സൈജു വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പല തവണ പീഡിപ്പിച്ചു. സംഭവത്തെ തുടർന്നു യുവതിയെ ഭർത്താവ് ബന്ധം ഉപേക്ഷിച്ചു. 

ഭർത്താവ് ഉപേക്ഷിച്ച ശേഷം സൈജു ഡോക്‌ടറുടെ വീട്ടിൽ വരുന്നത് പതിവാക്കി. കൊല്ലത്ത് ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക 2021 ഒക്ടോബറിൽ നിർബന്ധിച്ച് പിൻവലിപ്പിച്ച് പള്ളിച്ചലിലെ ബാങ്കിൽ നിക്ഷേപിച്ചു. ആ തുകയ്ക്ക് നോമിനിയായി സൈജുവിന്റെ പേരു വച്ചു. പല തവണ ഇവരുടെ കയ്യിൽനിന്ന് സൈജു പണം വാങ്ങിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

2022 ജനുവരി 24ന് വീട്ടിലെത്തി ശാരീരിക ബന്ധത്തിനു നിർബന്ധിച്ചെങ്കിലും താൻ വഴങ്ങിയില്ല എന്നും ഡോക്ടർ പരാതിയിൽ പറയുന്നു. മറ്റൊരു സ്ത്രീയുമായി ബന്ധം നിലനിൽക്കുമ്പോൾ ഇങ്ങനെ തുടരാൻ കഴിയില്ല എന്ന് അറിയിച്ചപ്പോൾ സൈജു ദേഷ്യപ്പെട്ട് മടങ്ങിപ്പോയി. പിന്നീട് ഫോൺ വിളിച്ചെങ്കിലും താൻ എടുത്തില്ല. ഭീഷണി തുടർന്നതോടെ രക്തസമ്മർദം വർധിച്ച് ആശുപത്രിയിലായി. ഭർത്താവ് ഉപേക്ഷിച്ചതോടെ മാനസികമായി തകർന്ന് ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുൾപ്പെടെ കാണിച്ച് റൂറൽ എസ്പിക്കു പരാതി നൽകി. നടപടി വൈകിയതിനാൽ ഡിജിപിക്കും പരാതി നൽകി. പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിൽ അന്വേഷണം വൈകുന്നതായി ആക്ഷേപം ഉയർന്നതോടെയാണ് സൈജുവിനെതിരെ കേസ് എടുത്തത്.

അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സൈജുവിന്റെ വിശദീകരണം. പരാതി നൽകിയ ഡോക്ടറുമായും അവരുടെ ഭർത്താവുമായും നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവരുടെ പെരുമാറ്റ രീതി മോശമാണെന്നു മനസ്സിലാക്കിയതോടെ ആ അടുപ്പം വേണ്ടെന്നു വെക്കുകയായിരുന്നു എന്ന് സൈജു പറയുന്നു. പിന്നീട് ഡോക്ടറും അവരുടെ പേരിൽ മറ്റു ചിലരും ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ട് തന്നെ സമീപിക്കുന്നത് പതിവായി. ഇതിനെതിരെ താനും ഭാര്യയും റൂറൽ എസ്പിക്കു പരാതി നൽകിയിരുന്നതായും സൈജു പറഞ്ഞിരുന്നു. 

 

Post a Comment

0 Comments